Wednesday, October 8, 2014

ഏതു കാഴ്ചയിലാവണം..??

കണ്ണെടുക്കാതെ കണ്ടുനിന്ന
കാഴ്ചകൾ ഏറെയുണ്ട്‌ ...

കവിളിലൊട്ടുന്ന കണ്ണുനീരുപ്പ്..
ഇടയ്ക്കെപ്പോഴോ വന്നു
വന്നു പോവുമ്പോൾ
തൊടിയുടെ അങ്ങേത്തലപ്പത്ത്
ഇടവഴിയിൽ
മറയുന്നോരമ്മനോട്ടം..

കാക്കിനിറമുള്ള കവറിൽ
നെഞ്ചോടമർന്ന മധുരങ്ങൾ ...
വീണ്ടുമിടവഴിയിൽ മറയുന്ന
അച്ഛന്റെ
വെയിൽ തിളങ്ങും തല...

അങ്ങട്ടേതിൽ, ഇങ്ങട്ടേതിലും
പുത്തൻ പീപ്പിവിളികളുടെ
ഉത്സവ നിറം...

തെച്ചിപ്പൂങ്കാട്ടിൽ
മുറുക്കിത്തുപ്പി
പതുങ്ങുന്ന പൂതം...

ഇടവഴിയിൽ
വെള്ളത്ത,ണ്ടിലമുളച്ചി,
തെങ്ങിൻ മുക്കുറ്റിക്കുഞ്ഞുങ്ങൾ,
പരൽ മീനുകൾ, തുമ്പികൾ
കുഴിയാന, മിന്നാമിനുങ്ങുകൾ...

നിലാവിൽ
പാലമരത്തിന്റെ
അത്ഭുത ലോകത്തു നിന്നും
വെളുക്കെച്ചിരിച്ച ആലീസ്,
തിളങ്ങുന്ന നിന്റെ
കുഞ്ഞിക്കണ്ണുകൾ...

തട്ടിൻപുറത്തെ
അമർചിത്ര കഥകൾ...
ലൈഫ്ബോയ് സോപ്പിന്റെ
മണമുള്ളോരുമ്മയിൽ
വിയർത്തു തരിച്ചപ്പോൾ
മരക്കോണിയിറങ്ങിപ്പോയ
കുഞ്ഞിക്കൊലുസ്സുകൾ...

ഉറക്കത്തിൽ
ഇടിവെട്ടിയിറങ്ങിയ
സമവാക്യങ്ങൾ..
അക്ഷരപ്പെരുക്കങ്ങൾ..
ജനലിനപ്പുറം
പൊടിഞ്ഞൊടുങ്ങും  മഴ...

വേട്ടക്കാരനും
സപ്തര്ഷികൾക്കുമൊപ്പം
പേരുപോലുമില്ലാതനേകം
നക്ഷത്രച്ചരലുകൾ....

ഒടുവിലെപ്പോഴോ
ഒരുപാട് ഭംഗിയുണ്ടെന്ന്
പ്രണയം പെയ്യിച്ച
കുളിർനിലാവ്..

'വെച്ച് കണ്ണാടിയിൽ നോക്കണം-
നന്നായിണങ്ങും'
എന്ന് തുമ്മിച്ചിറങ്ങിപ്പോയ
കോമാളിത്തൊപ്പിയിൽ
പറ്റിക്കിടന്ന
പരിഹാസപ്പൊടികൾ...

വെയില് പെയ്യുന്ന വഴികൾ
നിലയില്ലാക്കുതിപ്പുകൾ
ഇടർച്ചകൾ തളർന്നുറക്കങ്ങൾ
കണ്ണുരുട്ടുന്ന വർത്തമാനം ..
കണ്ടു കേട്ട് മടുത്ത ക്ലീഷേകൾ...

കണ്ണെടുക്കാതെ കണ്ടുനിന്ന
കാഴ്ചകൾ  ഇനിയുമേറെയുണ്ട്‌ ...

ഇതിൽ..
ഏതു കാഴ്ചയിലാവണം
കണ്ണുകൾ
മറന്നുവെച്ചന്ധനായത്
ഞാൻ...???

3 comments:

  1. ടയറുരുട്ടി നടന്ന വഴിയിലെ
    പേരറിയാത്ത വേലിപ്പഴങ്ങളും
    ഊയലാടിയ നാട്ടുമാങ്കൊമ്പും
    ഏറുപന്തിന്റെ നോവുന്ന വീറും
    നീന്തിത്തുടിച്ച പെരുമഴക്കാലവും
    പൊങ്ങുചങ്ങാടവും കുട്ടിയും കോലും
    കള്ളനും പോലീസുമെൻ കളിത്തോഴരും
    കണ്ണുപൊത്തിക്കളിക്കുന്നു ചുറ്റും...

    പക്ഷേ, അന്ധനായത്, പ്രണയം പെയ്യിച്ച കുളിർനിലാവിൽ തന്നെ!

    ReplyDelete
  2. ജീവിതാന്ത്യത്തില്‍ എല്ലാവരും തിരിച്ചറിയും എല്ലാ കാഴ്ചകളും നമ്മെ അന്ധനാക്കിയെന്ന് ...!

    ReplyDelete