Friday, October 24, 2014

ഒരു വെളുത്ത കവിത..

ഒരു വെളുത്ത കവിത..
---------------------

വെളുത്തയീ
കടലാസിലാണ്
എനിക്കിന്ന്
കവിതയെഴുതേണ്ടത്...

വിരലോട് ചേര്‍ത്തു-

പുഴുവരിച്ച തഴമ്പിന്‍റെ
വിരല്‍ തണുപ്പു കൊണ്ട്
മാരിയപ്പന്‍ തൊട്ടു..
മടയാതെ പോയൊരു
കൊട്ടയുടെ പരുപരുപ്പ്
ചത്തു നിന്നു.... !

കാതോടു ചേര്‍ത്തു-

കമ്പ്യന്‍റെ , ചാത്തന്‍റെയും
കുടികളില്‍ നിന്നും
കുഞ്ഞു വിശപ്പിന്‍റെ
ചാകാറായ  ഏങ്ങലുകള്‍
തുളച്ചു പോയി...
ചെമ്പന്‍ ഊതാതെ പോയ
കുഴലീണം ചത്തു നിന്നു...!

മൂക്കോട് ചേര്‍ത്തു-

കപ്പലു കേറിപ്പോയ
ഒരായിരം സുഗന്ധങ്ങള്‍
ഓക്കാനിപ്പിച്ചു നിന്നു...
വേവാതെ പോയ
ചോറിന്റെ മണം
ചത്തു നിന്നു...!

നാക്കോട് ചേര്‍ത്തു-

തീ അധികാരം കാണിച്ച
മാംസരുചിയുടെ പാതിവേവ്
നീറിയെരിഞ്ഞു നിന്നു..
ഒച്ചയില്ലാതെ കരിഞ്ഞ്
കാട് ചത്തു കിടന്നു...!


നെഞ്ചോട്‌ ചേര്‍ത്തു-

കാട്ടുവഴികള്‍ക്കൊപ്പം
നാടിന്‍റെ ടയര്‍ തേച്ചു പോയ
കോയ്മ്മയുടെ മാനം
ഒച്ചയില്ലാതെ മിടിച്ചു...
കരിഞ്ഞ മുളം കുറ്റിയില്‍
തലയടിച്ച മൌനം
കാളന്‍ മൂപ്പനൊപ്പം
ചത്തു കിടന്നു...!

കണ്ണോടു ചേര്‍ത്തു-

എല്ലാം വെളുത്തിരുന്നു
വെളും വെളുത്തിരുന്നു.
ഞാന്‍  ചത്തു കിടന്നു...!

ഒന്നുമെഴുതാതെ
ഞാന്‍ നീക്കിവെക്കുന്നു-

വെളുപ്പ്‌ പുതച്ച
ഈ ചത്ത കവിത..

No comments:

Post a Comment