Saturday, May 16, 2009

പേരിടാനാവാത്ത ഒരു കഥ..


തെക്കോട്ടു ഒരു വണ്ടി കൂടെ പോയി.

"രാമകൃഷ്ണാ, നേരം പതിനൊന്നര കഴിഞ്ഞു.. ഞാന്‍ വീട്ടീ പോകാന്‍ നോക്കാ.. കുട്ട്യോളും കെട്ട്യോളും കാത്തിരിക്കുന്നുണ്ടാവും.. അല്ല, ഇതെല്ലാം നിന്നോട് പറഞ്ഞിട്ടെന്താ.. വയസ്സ് പത്തു മുപ്പത്തി നാലായെങ്കിലും പെണ്ണും കെട്ടാതെ... ഹും...."

"സാറേ, സാറ് പോവാന്‍ നോക്കിക്കോളൂ.. എനിക്ക് ആഗ്രഹം ഒന്നും ഇല്ലാഞ്ഞിട്ടല്ല.. പെങ്ങമ്മാരു രണ്ടാ.. ഒന്നിനെ കെട്ടിച്ചയച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല.. ഇനി ഒരാള്‍ കൂടെ.. വയസ്സൊക്കെ ആയി.. എന്തോ നേരം പോക്കാന്‍ ടൌണില്‍ ഒരു ചെറിയ ജോലീണ്ട്.. തട്ടിമുട്ടി കഴിഞ്ഞു പോകാന്‍.. ആഴ്ചയില്‍ ഒരിക്കല്‍ വീട്ടീ വന്നാലായി... ഞാന്‍ പറയുന്നത് സാറിനും മനസ്സിലാകണം എന്നില്ല.. സാറ് വൈകിക്കണ്ട."

"പിന്നെ, നിനക്ക് പേടിയുണ്ടോ..? ആ വിനോദ് വരാം എന്ന് പറഞ്ഞിട്ട്.. വല്ല ബാറിലും കെടക്കുന്നുണ്ടാവും.. ഈ പോക്ക് പോയാ ഞാന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടി വരും... "

"അവന്‍ വന്നില്ലേലും ഞാന്‍ നിന്നോളാം സാര്‍.. ആദ്യമായിട്ടൊന്നും അല്ലല്ലോ ഇത്.. ഇതിലും വൃത്തികേടായ എത്ര ശവങ്ങള്‍ക്ക്‌ കാവല്‍ ഇരുന്നിട്ടുണ്ട്.. മനസ്സുണ്ടായിട്ടല്ല.. പോലീസായിപ്പോയില്ലേ.."

"ഓരോരുത്തര് മനുഷ്യനെ മെനക്കെടുത്താന്‍ ഓരോന്ന് ചെയ്തു കൂട്ടുന്നത്‌.. ഈ പെണ്ണിനെ കൊന്നതാണോ അതോ ചത്തതാണോ.. കര്‍ത്താവേ.. ! എന്തായാലും നീ നല്ലോണം ഒന്ന് പൊതിഞ്ഞു വെച്ചോ.. വല്ല കുറുക്കനോ പട്ടിയോ വന്നു കടിച്ചു പറിക്കണ്ട. ഞാന്‍ കാലത്ത് വരാം.. "

"ശരി സാര്‍.. ഞാന്‍ നോക്കിക്കൊള്ളാം.."
_________________________________________________________________________________

ഏതൊക്കെയോ വണ്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്..
നിലാവില്‍ പൊതിഞ്ഞു കെട്ടിയ ആ ശരീരം പതുക്കെ അനങ്ങുന്നുണ്ടോ...? ഏയ് .. തോന്നിയതായിരിക്കും... എന്നാലും പെങ്ങളെ, എന്തിനാ ഈ കടുംകൈ ചെയ്തേ..? നിനക്ക് നിന്നെ സ്നേഹിക്കുന്നവരോ നീ സ്നേഹിക്കുന്നവരോ ആരുമില്ലേ കുട്ടീ.. ? അതോ നിന്നെ ആരെങ്കിലും... ഈശ്വരാ...

"എന്തോന്നാടെയ്, ശവത്തിനേം നോക്കിയിരുന്നു പ്രാന്ത് പിടിച്ചാ..? എന്താ പിറുപിറുത്തോണ്ടിരിക്കുന്നെ ..? "

"ങാ.. നീ വന്നോ.. നിന്നേം കുറെ തെറീം വിളിച്ചു സാറ് ഇപ്പൊ പോയതേ ഉള്ളൂ.. നല്ല ഫോമിലാണല്ലോ.. അല്ല, ഇതാരാ ഈ പുതിയ പാമ്പ്...?"

"ഓ.. പരിചയപ്പെടുത്താന്‍ മറന്നു. ഇയാള് വല്യ എഴുത്തുകാരനാ.. വല്ല്യ എന്തോന്നാ..ങാ.. സ്ത്രീ.. സ്ത്രീ പക്ഷമോ.. കുഷ്ടമോ.. എന്തോ ഒന്ന്,, ബാറീന്നു കിട്ടിയതാ.. ഒരു സംഭവാ... ഏതായാലും രാത്രി മുഴുവന്‍ ഈ ശവത്തിനു കാവലിരിക്കണം.. പിന്നെ നല്ല നേരം പോക്കാണെന്ന് കരുതി ഇങ്ങു കൂട്ടിക്കൊണ്ടു പോന്നു,, ഹി,,ഹി..."

"ഇയാള് മിണ്ടൂലെ...? എവിടെ നിന്ന് കിട്ടുന്നെടെയ് ഈ മാതിരി സാധനങ്ങളെ...?"
" ഞാന്‍ അധികം സംസാരിക്കാറില്ല.. ലോകം സംസാരിക്കാന്‍ അനുവദിക്കുന്നില്ല.. !!"

"ഹോ.. സമാധാനമായല്ലോ.. ഇനി നിര്ത്തൂലാ രാമകൃഷ്ണാ.. ഹ..ഹ... ഹല്ലാ, ഇന്നേതാ ഉരുപ്പടി..? ആണോ പെണ്ണോ...?"

"പെണ്ണാ.. മുഖം മനസ്സിലാവാത്ത കോലം. തല ഇല്ലാന്ന് തന്നെ പറയാം.. കാണാന്‍ മനസ്സ് വരുന്നില്ലായിരുന്നു... ഹെന്റമ്മേ... എന്താ വിനോദെ, ബാറില്‍ നിന്നും അടിച്ചത് പോരാഞ്ഞിട്ടാണോ ഇവിടെ വന്നും കയറ്റുന്നെ...? മതിയെടേ കൂമ്പ്‌ കരിഞ്ഞു പോകും "

"നീ പോടാ നമ്പൂരി.. ഇപ്പണി ചെയ്യുന്നതും പോര, രണ്ടെണ്ണം അടിക്കാനും പാടില്ലാന്നു വെച്ചാ...? നമ്മടെ സാഹിത്യത്തിനു നന്നായി കേറീ എന്നാ തോന്നണേ.. ആടാന്‍ തുടങ്ങി.. കൂയ് ..!"

"ത്ഫൂ.. ആരാണ് സുഹൃത്തെ ആടുന്നത്..? ഞാനോ അതോ ഈ ലോകം തന്നെയോ...? കണ്ടില്ലേ ഒരു സ്ത്രീ ജന്മം.. ഇവള്‍ ആര്‍ക്കു ഇരയായവള്‍..? പുരുഷന്റെ അധികാരത്തിന്റെയും ഭോഗ തൃഷ്ണയുടെയും അശുദ്ധ രക്തം തെറിച്ചവള്‍... കാലമേ, നിനക്ക് തിമിരം പിടിച്ചോ..?"
"ടെ കവീ..മതി മതി.. നിര്‍ത്ത് നിര്‍ത്ത് .. അവന്റെ മറ്റെടത്തെ ഓരോ സാഹിത്യം.. ന്താ രാമഷ്ണാ രണ്ടെണ്ണം അടിക്കണാ....? "

തെക്കോട്ടോ വടക്കോട്ടോ വണ്ടികള്‍ പൊയ്ക്കൊണ്ടിരുന്നു..
__________________________________________________________________________________

"കവീ.. രാമഷ്ണാ .. ഇതൊരു ഉരുപ്പടി തന്നെ ആണെടെയ്.. ചാവാന്‍ കണ്ട നേരം.. വല്ലോനും കൊണ്ടോയി അനുഭവിച്ചു കാണും.. കൊല്ലണ്ടായിരുന്നു.. ന്റമ്മോ.. മുഖം ഇല്ലെങ്കിലെന്താ... ആരായാലും പലതും തോന്നിപ്പോകും...അല്ലേലും ഒരു മുഖത്തില്‍ എന്തിരിക്കുന്നു..?!"

"ഡേയ് വിനോദെ.. അനാവശ്യം കാണിക്കല്ലേ.. ചത്താലെങ്കിലും വെറുതെ വിട്ടു കൂടെ..? "

"മോനെ നമ്പൂരി.. ഇതെല്ലാം ആണുങ്ങള്‍ക്ക് പറഞ്ഞതാ.. അല്ലെ കവീ... ? സൌന്ദര്യം ആസ്വദിക്കാനുള്ളതല്ലേ...? നിനക്കെന്തോന്നു പെണ്ണ്... ത്ഫൂ...?

"സുഹൃത്തെ, വെറും ശവത്തോടോ നിന്റെ ആര്‍ത്തി...? കഴുകന്മാരാണ് എല്ലാവരും.. കാമവെറി കൊണ്ട് അന്ധരായവര്‍.. അവളെ മരണത്തിലെങ്കിലും സമാധാനിക്കാന്‍ വിടൂ... എങ്ങനെ കഴിയുന്നു നിങ്ങള്‍ക്കിത്... ? ആ വസ്ത്രം മാറ്റാതെ.. വിനോദെ, സാധനം തീര്‍ന്നോ..? "

"അങ്ങനെ വല്ലതും ചോദിക്ക്.. അവിടുണ്ട്.. എടുത്തു പിടിപ്പിച്ചോ.. എന്നെ എന്റെ വഴിക്ക് വിട്.. സൌന്ദര്യ ബോധമില്ലാത്ത സന്യാസികള്.. "

"നില്‍ക്ക്.. ഞാനിതോരെണ്ണം കൂടെ തീര്‍ത്തിട്ടു വരാം... നീ പറഞ്ഞതിലും കാര്യമില്ലാതില്ല വിനോദെ.. സൌന്ദര്യം ഇതിലും വലിയ ലഹരി തന്നെയാ... പെണ്ണും.. ഇനി നാളെ വനിതാ വേദിയില്‍ എന്ത് പറയുമോ ആവോ..? "

"ഹ.. ഹാ... വരണം മഹാ കവീ.. പകല്‍ സ്ത്രീകള്‍ക്ക് വേണ്ടി പോരാട്ടം... രാത്രി സ്ത്രീയുടെ ഒരു വസ്ത്ര തുണ്ടിനെങ്കിലുമുള്ള അന്വേഷണം.. ഇതാണ് ആദര്‍ശം.. എന്തൊക്കെ പറഞ്ഞാലും ഇതൊരു മൊതല് തന്നെ കവേ..."
_______________________________________________________________________________

മങ്ങിയ നിലാ വെളിച്ചത്തില്‍, അവളുടെ പാതി ശരീരത്തില്‍ കാമത്തിന്റെ കാണാത്ത ചായങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ എഴുതപ്പെട്ടു..
ഏതോ ഒരു വണ്ടി തെക്കോട്ട്‌ പിന്നെയും പോയി..

________________________________________________________________________________

ഇന്ന് വരും എന്നല്ലേ നീ പറഞ്ഞത്...പെങ്ങളേ.. നീ വീട്ടില്‍ എത്തിക്കാണുമോ ..?
______________________________________________________________________________


No comments:

Post a Comment