Tuesday, January 6, 2015

പച്ച.


പച്ച...
..............

ഒരിക്കലും
ചോദ്യങ്ങള്‍ വറ്റാത്ത
നിന്‍റെ
സംശയ മരത്തില്‍
പച്ചയെന്നെ
ഞാന്‍ തൂക്കിവെക്കുന്നു...

പച്ചക്കള്ളങ്ങള്‍ എന്ന
പുച്ഛ നിരാസങ്ങളിലേക്ക്
മുറിച്ച
പച്ച ഞരമ്പുകള്‍
ഞാന്‍ കുടഞ്ഞിടുന്നു ...

ഇതിലേറെ
പച്ചയാവില്ലെന്ന
പച്ചപ്പരമാര്‍ത്ഥങ്ങളിലേക്ക്
പച്ച ;
വെറും പച്ചയെന്നെ
പച്ചയ്ക്ക് കൊളുത്തി
പച്ചയ്ക്ക് ഞാന്‍
കുഴിച്ചു മൂടുന്നു...!


ഇനി വേണ്ട -
തണുപ്പിന്‍റെ
പച്ചത്തളിരില
എന്ന
പച്ച നുണ...!

പച്ചക്കള്ളമെന്നു
നീ നിരത്തിയ

ഒന്നുമില്ലായ്മ്മയുടെ
ഒന്നുമല്ലായ്മ്മയില്‍
ഒന്നുമല്ലായ്മ്മയുടെ
ഒന്നുമില്ലായ്മ്മയില്‍
എന്‍റെ
പച്ചയെന്നെ
ഞാന്‍
എന്നില്‍
കഴുവേറ്റുന്നു 

Saturday, January 3, 2015

"X"


"X"


ഓടിയെത്തുമ്പോഴേക്കും
ദൂരെ മറയുന്ന
തീവണ്ടിക്കു പിറകില്‍
വൈകിപ്പോയെന്ന് എന്നെ
ഇളിച്ചു കാട്ടിയത്...

.

എന്‍റെ എല്ലാ ഉത്തരങ്ങള്‍ക്കും
മേലെ
മലര്‍ന്ന് കിടന്നത്...
.

ഇരുട്ടിനെ
ഗുണിച്ച്‌ ഗുണിച്ച്‌
എന്നെ വീര്‍പ്പിച്ചത്...
.

അണച്ച് നിന്ന വഴികളില്‍
പ്രവേശനമില്ല
എന്ന് ചുവന്നിരുന്നത്..
.

പരസ്പരം
കൂട്ടിയിടിച്ച്
ശരീരം നഷ്ടപ്പെട്ട്
രണ്ടമ്പുകള്‍
എന്ന് സുഹൃത്ത്.....
.

അറിയാത്ത വിലകള്‍ക്ക്
സമവാക്യങ്ങള്‍ കൊടുക്കുന്ന
വിലയെന്ന് നീ ..
.

കുരുക്കഴിയാത്ത
ഒരു ദ്വിമാന സമവാക്യത്തില്‍
അവശേഷിച്ചപ്പോള്‍..
നെടുകെ  കീറി
എല്ലാ ശരികള്‍ക്കും മീതെ
എന്നെ ഞാന്‍
വരച്ചത്....
.

ഒടുവില്‍
കഴുത്തൊടിഞ്ഞ
ഒരു
കുരിശ്....

സ്വാതന്ത്ര്യം...!
.
.

Monday, October 27, 2014

കടം..

കടം..
----------

നിന്‍റെ ഹൃദയത്തില്‍
ചേര്‍ന്ന് മിടിക്കുന്ന
രണ്ടാമത്തെ ഹൃദയത്തിനു
പറഞ്ഞു തരാന്‍ പറ്റുന്ന
ഉത്തരങ്ങളേ  ഉള്ളൂ-

എന്‍റെ ഹൃദയമില്ലായ്മയെക്കുറിച്ചുള്ള
നിന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കും...!

Sunday, October 26, 2014

പഞ്ചിംഗ്

സ്വപ്നങ്ങളിലേക്ക്
കയറിപ്പോകുന്ന വഴിക്ക്
ഒരു
ഇന്‍ ഔട്ട്‌ മെഷീന്‍
വെക്കണമെന്ന്
പലപ്പോഴും ഞാന്‍
ഓര്‍ക്കാറുണ്ട്.

സ്വപ്നങ്ങളിലേക്കുള്ള
കയറ്റങ്ങള്‍
പുതിയ ഒരു രാജ്യത്തില്‍
തീരെ പരിചയമില്ലാത്ത
ഒരു നഗരത്തില്‍
വാതിലുകളെല്ലാം
മലര്‍ക്കെ തുറന്നിട്ട
ഒരു പടുകൂറ്റന്‍
ഫ്ലാറ്റിനുള്ളിലേക്ക്
തനിയെ
ഉപേക്ഷിക്കപ്പെടുന്ന
പോലെയാവും...

ബോധത്തിനും
അപരിചിതത്വത്തിനും
ഇടയില്‍

ഓടിയാലും നീങ്ങാതെ
എടുത്തെറിയപ്പെടലുകള്‍

ഒരേപോലെ
പലപോലെ

ഒരേ കാഴ്ചകള്‍
പല കാഴ്ചകള്‍

ഒരേ വഴികള്‍
പല വഴികള്‍

ഒരേ മുഖങ്ങള്‍
പല മുഖങ്ങള്‍

ഭ്രാന്തിനും
മരണത്തിനുമിടയില്‍

ഓടിയാലും നീങ്ങാതെ
എടുത്തെറിയപ്പെടലുകള്‍.....


പോയവഴി
തിരിച്ചിറങ്ങാത്തതു കൊണ്ടാവണം
ഇന്നുവരെ
മറ്റെല്ലാ സ്വപ്നങ്ങളെയും പോലെ
ആ ഒരു സ്വപ്നവും... !  

Friday, October 24, 2014

ഒരു വെളുത്ത കവിത..

ഒരു വെളുത്ത കവിത..
---------------------

വെളുത്തയീ
കടലാസിലാണ്
എനിക്കിന്ന്
കവിതയെഴുതേണ്ടത്...

വിരലോട് ചേര്‍ത്തു-

പുഴുവരിച്ച തഴമ്പിന്‍റെ
വിരല്‍ തണുപ്പു കൊണ്ട്
മാരിയപ്പന്‍ തൊട്ടു..
മടയാതെ പോയൊരു
കൊട്ടയുടെ പരുപരുപ്പ്
ചത്തു നിന്നു.... !

കാതോടു ചേര്‍ത്തു-

കമ്പ്യന്‍റെ , ചാത്തന്‍റെയും
കുടികളില്‍ നിന്നും
കുഞ്ഞു വിശപ്പിന്‍റെ
ചാകാറായ  ഏങ്ങലുകള്‍
തുളച്ചു പോയി...
ചെമ്പന്‍ ഊതാതെ പോയ
കുഴലീണം ചത്തു നിന്നു...!

മൂക്കോട് ചേര്‍ത്തു-

കപ്പലു കേറിപ്പോയ
ഒരായിരം സുഗന്ധങ്ങള്‍
ഓക്കാനിപ്പിച്ചു നിന്നു...
വേവാതെ പോയ
ചോറിന്റെ മണം
ചത്തു നിന്നു...!

നാക്കോട് ചേര്‍ത്തു-

തീ അധികാരം കാണിച്ച
മാംസരുചിയുടെ പാതിവേവ്
നീറിയെരിഞ്ഞു നിന്നു..
ഒച്ചയില്ലാതെ കരിഞ്ഞ്
കാട് ചത്തു കിടന്നു...!


നെഞ്ചോട്‌ ചേര്‍ത്തു-

കാട്ടുവഴികള്‍ക്കൊപ്പം
നാടിന്‍റെ ടയര്‍ തേച്ചു പോയ
കോയ്മ്മയുടെ മാനം
ഒച്ചയില്ലാതെ മിടിച്ചു...
കരിഞ്ഞ മുളം കുറ്റിയില്‍
തലയടിച്ച മൌനം
കാളന്‍ മൂപ്പനൊപ്പം
ചത്തു കിടന്നു...!

കണ്ണോടു ചേര്‍ത്തു-

എല്ലാം വെളുത്തിരുന്നു
വെളും വെളുത്തിരുന്നു.
ഞാന്‍  ചത്തു കിടന്നു...!

ഒന്നുമെഴുതാതെ
ഞാന്‍ നീക്കിവെക്കുന്നു-

വെളുപ്പ്‌ പുതച്ച
ഈ ചത്ത കവിത..

Monday, October 20, 2014

കേക്ക്....

കേക്ക്...
---------

നിനക്കറിയില്ല -
എങ്ങനെയൊക്കെ
വെന്താണ്
പഞ്ചസാര പുതച്ച്
ഒരു ചെറിപ്പഴം വെച്ച്
നിനക്കെന്നെ
നീട്ടിയതെന്ന്
ഞാന്‍...!

Sunday, October 19, 2014

പൂജ്യന്‍..

പൂജ്യന്‍..



എന്‍റെ ആര്യഭട്ടാ....
എത്രയേറെ കിണഞ്ഞ്
നിങ്ങള്‍ കണ്ടെത്തിതിനെ
എത്രയേറെ എളുപ്പത്തിലാണ്
വാരിക്കൂട്ടിയത് ഞാന്‍..!